2012, നവംബർ 19, തിങ്കളാഴ്‌ച

കളവീടുകള്‍ 

ഇസ്മയില്‍ മേലടി 

(കവിത)

നന്മയളന്നു 
വിളഞ്ഞൊരു 
പാടങ്ങള്‍ 
വെട്ടിനിരത്തി-
പ്പകകുത്തിനിറച്ച് 
നികത്തിയെടുത്തു 
കതിരുകളൊക്കെ-
പ്പതിരുകളാക്കി-
ക്കൊത്തിയെടുത്തു 
പറന്നൂ കഴുകന്‍ 
തെങ്ങോലകളില്‍
കാഷ്ഠമിറക്കി 
ചാരമിറക്കി-
യുണക്കിയെടുത്തു 
കതിരു വളര്‍ന്നു  
വളര്‍ന്നവയൊക്കെ 
വീടുകളായി 
വീടുകള്‍ വീടുകള്‍ 
മാത്രമതായി.



2012, നവംബർ 17, ശനിയാഴ്‌ച

ഇടവേള 

 ഇസ്മയില്‍ മേലടി 

(കവിത)

ശൂന്യമാ മാങ്കോസ്റ്റൈന്‍ 
മരച്ചോട്ടിലിന്നും 
തണല്‍ വിരിച്ചു നില്പൂ 
സുല്‍ത്താന്‍ 

മലയാള മനസ്സിലിന്നും 
കുരുവായ് പൊട്ടുന്നു 
പ്രണയമായ് നിറയുന്നു 
സുഹറയും മജീദും 

മുറ്റത്തെ സ്റ്റൂളിലെ 
സ്വനഗ്രാഹിയില്‍ നിന്നും 
സൈഗാള്‍, സ്നേഹത്തിന്‍ 
ഗസലായ് ഒഴുകുന്നു 

അണ്ഡകടാഹങ്ങളിലിന്നും  
സുല്‍ത്താന്‍റെ  വായ്ത്താരി 
ദൈവത്തിന്‍ ഖജനാവിലെ 
അനന്തമാം സമയമായ് മിടിയ്ക്കുന്നു 

ക്രൂരമായ്‌ വീണ്ടും വീണ്ടും 
എത്ര ചവിട്ടിയരച്ചിട്ടും 
ചെമ്പരത്തിപ്പൂ 
ചുവന്നേയിരിക്കുന്നു 

ചോരപ്പാടുകളേറെ വീണ 
ഇലകള്‍ തല്ലിക്കൊഴിച്ച,
ഭൂമിയു, ടവകാശികളെല്ലാം 
അനാഥമായ് കേഴുന്നു 

ശബ്ദങ്ങള്‍ പാഴ്വിലാപമാകുന്നു 
നിലയ്ക്കാത്ത രോദനമായ് 
മൃതമാകുമാശകളായ് 
നോവിന്‍റെയിരുട്ടിലൊടുങ്ങുന്നു 

സൂഫിയിന്നും യാത്രികനായ് 
ഉത്തരേന്ത്യന്‍ ഗര്‍ത്തങ്ങളില്‍ 
ഗര്‍വിന്‍റെ കുന്നുകളില്‍ 
മാറാപ്പുമായലയുന്നു 

വൈക്കത്തിനും വയലാലിനു-
മിടയി, ലോടിയോടിത്തളര്‍ന്ന്‌ 
ഗാന്ധിത്തൊപ്പിയൊടുവില്‍ 
ഉപ്പിലലിഞ്ഞുപോയ്‌ 

ഇനിയിപ്പോ,  ഴെന്റുപ്പുപ്പാക്കൊരു  
മനസ്സുണ്ടായിരുന്നെന്ന് 
കൊച്ചു കുഞ്ഞിനോടോതി 
നിര്‍വൃതിയിലലിഞ്ഞിടാം.








2012, നവംബർ 14, ബുധനാഴ്‌ച

പെയ്യാത്ത മേഘങ്ങള്‍ 

ഇസ്മയില്‍ മേലടി 

(കവിത )


വിലാസം നിഴലായ് 
ഉടമസ്ഥനെ അന്വേഷിച്ചു നടക്കുന്നു 

കത്ത് സ്നേഹവുമായ്‌ 
എഴുതാന്‍ മഷി തിരയുന്നു 

വാക്ക് മൊഴിക്കായ് 
അധരങ്ങള്‍ തേടുന്നു 

പാട്ട് രാഗവുമായ് 
കാതു കാത്തിരിക്കുന്നു 

ഹൃദയം പ്രണയവുമായ്‌ 
അനുരാഗിക്കു വേണ്ടി കേഴുന്നു 

നക്ഷത്രങ്ങള്‍ വെളിച്ചവുമായ് 
ആകാശത്തില്‍ മുട്ടി വിളിക്കുന്നു 

മേഘങ്ങള്‍ പെയ്യാനായ് 
ഭൂമി നോക്കി നടക്കുന്നു .





2012, നവംബർ 13, ചൊവ്വാഴ്ച

ഈന്തപ്പനയോലകളില്‍
കാറ്റു പിടിക്കുമ്പോള്‍ 

ഇസ്മയില്‍ മേലടി 

(കവിത)

ഈന്തപ്പനയോലകളില്‍ 
കാറ്റു പിടിക്കുമ്പോള്‍ 
മുടിയിഴകള്‍ മുന്നിലേക്കിട്ട്‌ 
*നആശയ്ക്ക് ചുവടുവയ്ക്കും 
അറബിപ്പെണ്‍കൊടിയുടെ 
വശ്യമാം പിന്‍കഴുത്തുപോല്‍ 
മരുഭൂമി മാടിവിളിക്കുന്നു 
മഞ്ഞനിറയുമീന്തപ്പനക്കുലകളില്‍ 
മോഹങ്ങളുടെ പൂത്തുലഞ്ഞ പ്രതിഫലനം 
കാറ്റിന്  ശക്തികൂടുമ്പോള്‍ 
മണല്‍ വെളിച്ചപ്പാടായി 
ചേക്കേറിയവന്‍റെ  നെഞ്ചത്ത്‌ നിന്ന് 
കനവുകള്‍ പറിച്ചെറിഞ്ഞ് കോമരം തുള്ളുന്നു
ഓര്‍മ്മകള്‍ ഊതിപ്പറപ്പിക്കുന്നു 
തീക്കാറ്റ് *ഖുബ്ബൂസില്‍* താളം പിടിക്കുമ്പോള്‍ 
അക്ഷരക്കുന്നുകള്‍ വിറങ്ങലിച്ചു നില്‍ക്കുന്നു 
കൂട്ടിവച്ച മോഹങ്ങളില്‍ ഉറുമ്പരിക്കുന്നു 
ചൂടിന്‍റെ കാഠിന്യമേറുന്തോറും 
സിരകളിലെ വിപ്ലവം ചോരുന്നു 
കഷണ്ടിത്തലച്ചോറില്‍ വിയര്‍പ്പ്  നിറയുന്നു 
പൊടിപുരണ്ട പുസ്തകക്കെട്ടില്‍ 
അസ്ഥിരതയുടെ മൂട്ടകടി 
ഇരുമ്പുകട്ടിലിന് ക്ഷയം 
അക്കരെയുമിക്കരെയുമല്ലാതെ 
നടുക്കടലിലൊടുങ്ങുന്ന കപ്പലുകളേറെ 
ഓര്‍മ്മക്കടലിന്‍റെ മറുകരയില്‍ 
നിത്യവും ചോര്‍ന്നൊലിക്കുന്ന പ്രതീക്ഷകള്‍ 
മോന്തായം കാണാത്ത അസ്ഥികൂരകളില്‍ 
കയറി ആത്മഹത്യയില്‍ കുടിയേറുന്നു.



*നആശ: മുടി ഇരുവശത്തേക്കും ചലിപ്പിച്ച് നടത്തുന്ന യു എ ഇ യിലെ പരമ്പരാഗത നൃത്തം  


*ഖുബ്ബൂസ്: അറബി റൊട്ടി 














  

2012, നവംബർ 12, തിങ്കളാഴ്‌ച



ഒലിവിലക്കനവ്‌

ഇസ്മയില്‍ മേലടി 

(കവിത)

ഒലിവിന്‍റെ കമ്പില്‍ നി-
ന്നോര്‍മ്മയുടെ മടയില്‍ നി-
ന്നുറവയായ് രുധിരമൊഴുകുന്നു
പോരിന്‍റെ പുഴയായി നിറയുന്നു

താരുണ്യ ദീപ്തമായ്
നേരിന്‍റെ  തോറ്റമായ്
നോവിന്‍റെയൂറ്റമായ്
കൂഫിയ ചുവക്കുന്നു

മണ്ണിതിന്‍ കതിരായി
ജന്മാന്തരങ്ങള്‍ തന്‍
നിലവിളികളുയരുന്നു
ഭൂമി തന്‍ നിറമോ കറുക്കുന്നു

മരണ മണവാട്ടികള്‍
നാടിന്‍റെ ചൂട്ടുകള്‍
അകതാരിലെരിയുന്നു
ആശകള്‍ കുരവയിട്ടുയരുന്നു

തേരിന്‍റെ തേറ്റകള്‍
തളിരിളം കരള്‍കളില്‍
കുത്തി നോവിക്കുന്നു
മോഹത്തിന്‍ കൂമ്പൊടിക്കുന്നു  

ഹൃദയത്തിന്‍ നദിയിലൂ-
ടായിരം പന്തങ്ങള്‍
ചീറിപ്പറക്കുന്നു 
ജീവന്‍റെയെല്ലു തകരുന്നു

വറ്റാത്ത നാവായി
തളരാത്ത കൈകളായ്
പതറാത്ത കണ്ഠമായ്
നേരു പടരുന്നു


ആഴികള്‍ക്കപ്പുറം  
മനസ്സുകള്‍ക്കൊപ്പവും
അഗ്നിയാളുന്നു
മോതിരചില്ലുകളുടയുന്നു 

ഗഗനതീരങ്ങളില്‍
ഒലിവിലപ്പച്ചയായ് 
നൊമ്പരക്കനവായി
കനിവിന്‍റെ മേഘമുരുകുന്നു

മണ്ണിന്‍റെ  മാറിലെ
മുറിവായി നീറുന്ന
മതിലുകളടരുന്നു 
പൈതലിന്‍ പാദമുറയ്ക്കുന്നു

തീക്കുണ്ഠമായൊരീ 
യമ്മ തന്‍ ഹൃത്തിലേ-
ക്കിനിയുമെറിയാതെ
ആധി തന്‍ കനല്‍പ്പെരുക്കങ്ങള്‍..
കീറിയെടുക്കപ്പെട്ട  ആകാശം 

ഇസ്മയില്‍ മേലടി  

(കവിത)


എന്‍റെ ആകാശം 
നിങ്ങള്‍  കീറിയെടുത്തു 
സ്വപ്നങ്ങളുടെ ആകാശത്തില്‍ 
ഒരു പാട് ഭൂപടങ്ങളുണ്ടായിരുന്നു 
അവയില്‍ നിങ്ങള്‍
നിങ്ങളുടേതായ  ചായങ്ങള്‍ 
ചൊരിയുകയുംമാറ്റുകയും ചെയ്തു 
പലേടത്തും ഏറെ  ചുവപ്പ് ചൊരിഞ്ഞു 
പച്ച മാറ്റി  കറുപ്പാക്കി 
നീലയില്‍ മറ്റേതോ  ചായം കലര്‍ത്തി 
എന്‍റെ  സ്വപ്നങ്ങളുടെ  ആകാശം 
ഇപ്പോഴും  കീറിപ്പറിഞ്ഞു  കിടക്കുന്നു 
പല ഭാഗത്തുനിന്നുമായി 
നിങ്ങള്‍ വീശിയടിപ്പിച്ച കാറ്റില്‍ 
സ്വപ്‌നങ്ങള്‍ ഓരോ തുണ്ടായ് 
പറന്നു പോകുന്നു 
നിങ്ങള്‍ തെര്‍മോക്കോളില്‍ 
പുതിയ ആകാശം തീര്‍ത്തു തരുന്നു 
വിഭ്രമിപ്പിക്കുന്ന  ചായക്കൂട്ടുകള്‍ കൊണ്ട് 
കണ്ണഞ്ചിപ്പിക്കുന്ന  വെളിച്ചത്തില്‍ 
പുതിയ സ്വപ്നങ്ങളുടെ 
മായികലോകം തീര്‍ക്കുന്നു 
അധികം കഴിയും മുന്‍പേ 
നരച്ചു പോകുന്ന
നിങ്ങളുടെ തെര്‍മോക്കോള്‍ ആകാശം 
എന്‍റെ  ആകാശത്തിന്‌ 
പകരം നില്‍ക്കുമോ 
എന്‍റെ  ആകാശത്തില്‍ 
മേഘങ്ങള്‍ നിതാന്ത സഞ്ചാരത്തിലാണ് 
എന്നും മേഘനൂലുകളെനിക്ക് 
പുതിയ സ്വപ്‌നങ്ങള്‍ നെയ്തുതന്നു 
സൂര്യവെളിച്ചം പുതിയ ചായങ്ങള്‍ പൂശി 
തെര്‍മോക്കോളിനു പകരം 
നിങ്ങളെന്തിലാണെനിക്കിനി 
പുതിയൊരാകാശം  തീര്‍ക്കുക.