2009, ഡിസംബർ 19, ശനിയാഴ്‌ച

അയനം

ഇസ്മയില്‍ മേലടി

മുന്‍പിലുള്ള
സകല ആകാശങ്ങളെയും
വിഴുങ്ങുന്ന
പാലം
മുന്നോട്ടു നടക്കാതെ
തന്നിലേക്ക് തന്നെ
തിരിച്ചു വരുന്നു
വായില്‍ നിന്ന്
വെളിയില്‍ വരാത്ത വാക്കുകള്‍
കാതില്‍
വിത്ത് വിതയ്ക്കുന്നു
എവിടെയും എത്താത്ത
നോട്ടം
കണ്ണില്‍ തന്നെ
തറഞ്ഞു നില്‍ക്കുന്നു
ചലനശക്തി നഷ്ടപ്പെട്ട
കൈകള്‍
മനസ്സിന്റെ
നാല് ദിക്കിലേക്കും
നീളുന്നു.

2009, മാർച്ച് 18, ബുധനാഴ്‌ച

വലിയ നന്ദി

എന്റെ കവിതകള്‍ വായിച്ചു അഭിപ്രായം രേഖപ്പെടുത്തിയ എല്ലാ സുഹൃത്തുക്കള്‍ക്കും
വളരെ അധികം നന്ദി. ഇനിയും പുതിയ കവിതകള്‍ പോസ്റ്റ് ചെയ്യാന്‍ ശ്രമിക്കാം.
എല്ലാവരുടെയും പ്രോല്സാഹനം ഉണ്ടായിരിക്കണം.

ഇസ്മയില്‍ മേലടി

2009, മാർച്ച് 15, ഞായറാഴ്‌ച

മതില്‍

ഇസ്മയില്‍ മേലടി
മതില്‍
(കവിത)

ഒരു കട്ട ഞാന്‍ വച്ചു
രണ്ടാം കട്ട നീ വച്ചു
ഭൂമി തീര്‍ന്നല്ലോ!
ഭൂമി തീര്‍്ന്നെങ്കിലെന്ത്
വായുവിനുമുണ്ടല്ലോ
എനിക്കും നിനക്കുമവകാശം
മൂന്നാം കട്ട ഞാനെന്‍
കട്ടയ്ക്ക് മേല്‍ വയ്ക്കുന്നു
നാലാം കട്ട നീ നിന്‍
കട്ടയ്ക്ക് മേല്‍ വച്ചുകൊള്‍ക
കട്ടകള്‍ വളരുന്നു
പെരുകുന്നു
ഇപ്പോള്‍ വായുവോ
കട്ടയോ വലുത് !
ഇനി കട്ട വയ്ക്കാന്‍
ഭൂവിതില്‍ വായുവെവിടെ?
ഇനി കട്ട ഞാന്‍ നിന്‍
ഹൃദയത്തില്‍ വച്ചിടാം
നീയെന്‍ ഹൃത്തിലും
ഇഷ്ടിക നിരത്തുമല്ലോ
ഹൃത്തടങ്ങളിലിനി
കടലാക്രമണമുണ്ടാവില്ല
മതിലുകള്‍ ഉയരം പൂണ്ടു
ശക്തമായ് , നിയുക്തമായ്
സ്നേഹത്തിരകള്‍
തഴുകുകില്‍
മതിലിനിപ്പുറം
കടക്കുകില്ലല്ലോ!







2009, ഫെബ്രുവരി 7, ശനിയാഴ്‌ച

ദില്ലി

ഇസ്‌മയില്‍ മേലടി

(കവിത)

ഹേ ദില്ലി,

നീ നഗരങ്ങളുടെ

മാതാവാകുന്നു

ബാല്യകൌമാരങ്ങളില്‍

നീ ഇന്ദ്രപ്രസ്ഥമായിരുന്നു

യൌവ്വനത്തില്‍

നീ ഷാജഹാനാബാദായി

പിന്നീട് ദില്ലിയായി

ദശകങ്ങളായി

രാഷ്ട്രീയ തമ്പുരാക്കന്മാര്‍

ഉടയാടകളുരിഞ്ഞുകൊണ്ടിരിക്കുന്ന

പാഞ്ചാലിയാകുന്നു നീ

യമുനയുടെ കരയില്‍

തന്നെയാണ് താമസമെങ്കിലും

ഒരു പുല്ലാന്കുഴലുടയോനും

നിന്റെ രക്ഷക്കെത്തുന്നില്ല

നിത്യവും അഗ്നിശുദ്ധി വരുത്തുന്ന

സീതയാണ് നീ

രാമന്‍ വീണ്ടും വീണ്ടും

നിന്നെ കോണ്ക്രീറ്റ് കാട്ടിലയക്കുന്നു

നിനക്കു പിളര്ന്നൊടുങ്ങാന്‍് പോലും

ഒരിന്‍ചു ഭൂമിയില്ലിവിടെ

ഹേ ദില്ലി,

നിന്റെ ഗല്ലികളിലിപ്പോഴും

ഗസലുകളുമായി ഗാലിബ്

ഗതികിട്ടാതലയുന്നു

നിന്റെ മാറിടത്തിലൂടെ

യമുനാ നദിയൊഴുകുന്നതിപ്പോള്‍

ഒരു നേര്‍ത്ത മുറിവ് പോലെ

എവിടെ നിന്‍ മക്കളിക്കോണ്‍്ക്രീറ്റ്

കാട്ടിലുമവര്‍ക്കിടമില്ലെന്നോ.

2009, ഫെബ്രുവരി 6, വെള്ളിയാഴ്‌ച

ഭവ്യ വാക്ക്

(കവിത)

എന്നും

ആട്ടിപ്പുറത്താക്കപ്പെടുന്ന

വാക്ക്

പിറ്റേന്ന് രാവിലെ

പതിവു ഭവ്യതയോടെ

വാതില്‍ക്കല്‍

കാത്തുനില്ക്കുന്നുണ്ടാവും

എന്നും

തല്ലിച്ചതക്കപ്പെടുന്ന

വാക്ക്

ചിണുങ്ങിക്കൊണ്ട്

വീണ്ടും

തല്ലുകൊള്ളിത്തരം കാണിക്കുന്നു

എന്നും

ദിവസം മുഴുവന്‍ മുഷിയുന്ന

വാക്ക്

എത്ര അലക്കിപ്പിഴിഞ്ഞാലും

പിറ്റേന്നു രാവിലെ

ഇസ്തിരിയിട്ട്

തയാറായി നില്‍പ്പുണ്ടാവും.

ഇസ്മയില്‍ മേലടി

നഷ്ട ലാഭങ്ങള്‍

(കവിത)

ഇസ്മയില്‍ മേലടി

ജീവിതം

തളര്‍വാതം പിടിപെട്ട

രോഗിയെപ്പോലെ

ഞരങ്ങുന്നു

ഘടികാരസൂചിക്ക്

തീ പിടിച്ചിരിക്കുന്നു

എനിക്ക്

മുഖങ്ങള്‍ പെരുകുന്നു

ഹേ, ഓടക്കുഴല്‍ വിളിക്കാരാ,

തിരിച്ചറിവിന്റെ സംഗീതം

മുഴക്കൂ

നര്‍ത്തകിക്ക്

നൂപുരങ്ങള്‍ നഷ്ടമായിരിക്കുന്നു,

കാവല്ക്കാരന്

തന്റെ വടിയും,

അമ്മക്ക് മനസ്സ്,

അച്ഛന് ചിന്തകള്‍,

കുട്ടികള്‍ക്ക് സ്വപ്‌നങ്ങള്‍

ചിലര്‍ക്ക് അഭയം,

മറ്റു ചിലര്‍ക്ക് ഭയം,

ധാരാളം പേര്‍ക്ക് ധൈര്യം,

വാക്കുകള്‍ക്ക്

അര്‍ത്ഥവും മൂര്‍ച്ചയും;

യന്ത്രങ്ങളുടെ

ഭീകരമായ കറക്കം

പുഴകളുടെ കേള്‍വി

കവര്‍ന്നെടുത്തിരിക്കുന്നു,

ധൂമങ്ങള്‍ കാഴ്ചശക്തിയും;

പൂപ്പല്‍ പിടിച്ച

കണ്ണടച്ചില്ലുകള്‍്ക്ക്

നിറഭേദങ്ങള്‍

ഒച്ചുകള്‍്ക്ക് വംശനാശം

പേനകള്‍

മഞ്ചലിലേറിതുടങ്ങി

തലച്ചോറുകള്‍

ചാരുകസേരലയിലമര്‍്ന്നു

മഷിയും കടലാസും

പരസ്പരം പഴിചാരുമ്പോള്‍

സ്വര്‍ണം ഊറിചിരിക്കുന്നു

കണ്ണീരിലെ ഉപ്പിനെ

പഞ്ചസാര സ്ഥാനഭ്രഷ്ടനാക്കി.

2009, ജനുവരി 23, വെള്ളിയാഴ്‌ച

ചിന്തേരിട്ട കാലം

(കവിത)

ഇസ്‌മയില്‍ മേലടി

കാലത്തിനു ചിന്തേരിടും കാലമിത്‌

നാദത്തിനു നാദമായ് നിലകൊള്‍്ക വയ്യ

സ്വരം മിനുക്കിയേ ചൊല്‍്വതുള്ളൂ

ആശയറ്റാശാരി ചിന്തേരീടുന്നതോ

അമ്മ തന്‍ മുഖം മിനുക്കാന്‍

വരത്തന്റെ വാര്‍ണിഷും

വര്‍ണ്ണ പൊടി പൂരവും ചേര്‍ത്ത്‌

വാര്‍ന്നു വീഴുവതഴകായതുമില്ല

ചിന്തേരിടുമാശാരിക്കു മുന്‍പില്‍

കുമിഞ്ഞു കൂടുന്നു സാധനങ്ങള്‍

ആരാണ്ടെപ്പഴോ ധരിച്ചൊരു മുഖംമൂടി,

കുത്തി നടന്ന വടി, രക്താന്കിത വാളുറ,

മാറാല മേയും ബുക്കലമാരകള്‍,

പൊടിഞ്ഞു തീരും മേശകള്‍,

പൂപ്പല്‍ പിടിച്ച ഡസ്ക്കുകള്‍്,

വാട വമിക്കും പേനാക്കൂടുകകള്‍,

മഷി വററിയൊടുങ്ങിയ പേനകള്‍,

മരവിച്ച കൈവിരലുകള്‍,

ഒടിഞ്ഞു കുത്തിയ മനസ്സുകള്‍,

ചവച്ചു തുപ്പിയ ചിന്തകള്‍

മിനുങ്ങാത്തയമ്മ തന്‍ മുഖം

പാര്ളറിലേക്കെടുക്കുവിന്‍

പായ്ക്കറ്റിലെത്തിയ കസ്തൂരി മഞ്ഞളും

രക്തചന്ദനവും കൊണ്ട് തേച്ചു മിനുക്കുവിന്‍

തേക്കുംതോറുമമ്മ തന്‍ മുഖത്തെ ഞരമ്പുകള്‍

തടിക്കുന്നു, ചുവക്കുന്നു, സുതാര്യമാകുന്നു

ഞരമ്പിനുള്ളിലോ എതിര്‍ ദിശയിലോടും രക്ത പ്രവാഹം

നിലവിളിക്കാതെ, നെടുവീര്‍്പ്പിടാതെ

ഒന്നു ഞരങ്ങുക പോലും ചെയ്യാതെ

നിശബ്ദയായമ്മ കണ്ണടച്ച്...